Saturday, February 12, 2011

ധ്രുവമിഹ മാംസനിബദ്ധമല്ല രാഗം...!


വാലന്റൈന്‍സ് ഡേ എന്നൊരു ദിവസം ആണല്ലോ വരുന്നത് ... പ്രണയത്തെ കുറിച്ച് ചിന്തിക്കാനും എഴുതാനും വായിക്കാനും പ്രണയം കാണാനും കേള്‍ക്കാനും അങ്ങനെ മൊത്തം പ്രണയത്തില്‍ മുങ്ങിപൊങ്ങാന്‍ ഉള്ള ദിനമത്രേ ഇത്. ഇത്തരം കാട്ടിക്കൂട്ടലുകള്‍ക്ക്‌ ഞാന്‍ വ്യക്തിപരമായി എതിരാണെങ്കിലും ഇന്നത്തെ വിഷയം അതാകാം എന്ന്‌ തോന്നുന്നു.


ഓര്‍മ്മകള്‍ വീണ്ടും മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷത്തിലേക്ക്. ആശുപത്രി കെട്ടിടം എന്ന രാവണന്‍കോട്ട മെല്ലെ പരിചയപ്പെട്ടു വരുന്നതെ ഉള്ളൂ. ഒന്നാം വാര്‍ഡില്‍ എത്താനും അവിടെ നിന്നു തിരിയെ പുറത്തു കടക്കാനും മാത്രം അറിയാം. ജൂനിയര്‍മോസ്റ്റ്‌ വിദ്യാര്‍ഥിയുടെ പകപ്പും ചങ്കിടിപ്പും ടെന്‍ഷനും ഭയവും നിറഞ്ഞ മനസ്സോടെ ആണ് ഓരോ ദിവസവും അതിനകത്ത് കാലു കുത്തുക. അതിന്റെ കൂടെ കിട്ടുന്ന കേസ് ഒരു കീറാമുട്ടി കൂടി ആണെങ്കില്‍ പറയണ്ട. അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഞാന്‍ കേസുകളെ തെരഞ്ഞെടുത്തിരുന്നത്.

ഡ്യൂട്ടി നേഴ്സിന്റെ മേശപ്പുറത്തു അടുക്കി വെച്ചിരിക്കുന്ന കേസ് ഷീറ്റുകളില്‍ നിന്നു എന്റെ രോഗികളെ കണ്ടുപിടിച്ചു. ഇനി ഇന്ന് ഇതില്‍ ആരുടെ അടുത്ത് പോകണം എന്ന്‌ തീരുമാനിക്കാന്‍ പേരുകള്‍ ഒന്നോടിച്ചു നോക്കി... രാമചന്ദ്രന്‍, ഗോപാലകൃഷ്ണന്‍ മുതലായ ഇത്തിരി "വയസ്സുചെന്ന" പേരുകള്‍ക്കിടയില്‍ ഒരു "മനോജ്‌" കണ്ണില്‍ ഉടക്കി. ആ നമ്പറിനു നേരെയുള്ള കിടക്കയിലേക്ക് നോക്കിയപ്പോള്‍ കണ്ടത് എഴുന്നേറ്റിരുന്നു ജനലിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്ന ഒരാളെ. കൂടെ ആരും ഇല്ല. സ്ഥലം പോരാഞ്ഞിട്ട് വാര്‍ഡിന്റെ ചുമരിനടുത്തുള്ള ഇടനാഴിയില്‍ ആണ് ആ ബെഡ്. ഗ്രില്ലുകളില്‍ കൂടി അകത്തേക്ക് കുത്തിയൊഴുകുന്ന പുലരിവെട്ടത്തില്‍ എന്തൊക്കെയോ ചിന്തിച്ചു നിശ്ചലനായി ഇരിക്കുന്നു അയാള്‍. മീശ പോലും ശരിക്ക് മുളക്കാത്ത ഒരു കുട്ടി എന്നാണ്‌ എനിക്ക് ആദ്യം തോന്നിയത്. കൊള്ളാം, ഇന്ന് ഇവന്‍ തന്നെ ആകട്ടെ സബ്ജക്റ്റ്, ഒന്നുമില്ലെങ്കിലും സുന്ദരനെ അടുത്ത് നിന്നു കാണാമല്ലോ എന്ന്‌ എന്നിലെ പത്തൊന്‍പതുകാരിയുടെ കുസൃതിമനസ്സ് മന്ത്രിച്ചു. എന്നിട്ട് ഒരു ഡോക്ടറുടെ ഗൌരവം കഴിയുന്നത്ര മുഖത്ത് അണിഞ്ഞു കേസ് ഷീറ്റും എടുത്ത് മനോജിന്റെ അടുത്തേക്ക് ചെന്നു.

മനോജ്‌. തിരുവനന്തപുരത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് അവന്റെ വീട്. 24 വയസ്സ് എന്ന്‌ പറഞ്ഞെങ്കിലും ഒരു പ്രീഡിഗ്രി വിദ്യാര്‍ഥിയുടെ മട്ടായിരുന്നു അവന്‌. മെലിഞ്ഞു നീണ്ട ശരീരവും പൊടിമീശയും ചിരിക്കുന്ന കണ്ണുകളും. "കൂടെ ആരും ഇല്ലേ" എന്ന ചോദ്യത്തിന് "ഭക്ഷണം കൊണ്ടുവരാന്‍ പോയിരിക്കുന്നു" എന്ന മറുപടി ആണ് കിട്ടിയത്. സംസാരം രോഗവിവരത്തിലേക്ക് കടന്നു. ഹൃദയ വാല്‍വുകളുടെ തകരാറാണ് അവന്റെ അസുഖം എന്ന്‌ കേസ് ഷീറ്റില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. എങ്കിലും ഹിസ്റ്ററി ടെക്കിംഗ് ഇന്റെ ഔപചാരികതകള്‍ അനുസരിച്ചു ഞാന്‍ ഓരോ ചോദ്യങ്ങളായി തുടങ്ങി. പെട്ടെന്ന് അവന്‍ പുഞ്ചിരിച്ചുകൊണ്ട് എന്റെ പിന്നിലേക്ക്‌ നോക്കി, "അതാ വരുന്നു" എന്ന്‌ പറഞ്ഞു. കയ്യില്‍ ഒരു ചെറിയ തൂക്കുപാത്രവും ഒരു പൊതിയുമായി ഒരു സ്ത്രീ നടന്നും ഓടിയും വരുന്നു. ഭക്ഷണം വാങ്ങാന്‍ പോയ മനോജിന്റെ അമ്മയെ പ്രതീക്ഷിച്ചു നിന്ന എന്റെ മുന്നില്‍ കിതപ്പോടെ വന്നു നിന്നത് ഒരു പെണ്‍കുട്ടി. പതിനാറോ പതിനേഴോ വയസ്സുതോന്നിക്കുന്ന മുഖം. പരുത്തിസാരി ഉടുത്ത രീതിയില്‍ നിന്ന്‌ ആ വേഷത്തിലുള്ള അവളുടെ പരിചയക്കുറവു വ്യക്തമായിരുന്നു. ചെറിയതെങ്കിലും പുതിയ താലിമാലയും കമ്മലും സീമന്ത രേഖയില്‍ വാരിയണിഞ്ഞ സിന്ദൂരവും അവള്‍ ഒരു നവവധു ആണെന്ന് വിളിച്ചുപറഞ്ഞു. എന്നെ തീരെ ശ്രദ്ധിക്കാതെ, വിയര്‍പ്പു തുടക്കാന്‍ പോലും മിനക്കെടാതെ, വൈകിയതിലുള്ള കുറ്റബോധത്തില്‍ തുടുത്ത മുഖവുമായി അവള്‍ ഭക്ഷണം വിളമ്പാന്‍ തുനിഞ്ഞു. അവളെ തടഞ്ഞു മനോജ്‌ "ഇത് ഡോക്ടറാണ്" എന്ന്‌ പറഞ്ഞപ്പോഴാണ് അവള്‍ എന്റെ സാന്നിധ്യം അറിഞ്ഞത്. പെട്ടെന്ന് ആ കുട്ടി ആതിഥേയയും വീട്ടമ്മയുമായി. ക്ഷമാപണത്തോടെ എന്നെ ഇരിക്കാന്‍ ക്ഷണിച്ചു, "ചായ കുടിച്ചോ" എന്ന്‌ അന്വേഷിച്ചു. പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്ന ആ കുട്ടിയെ ഞാന്‍ കൌതുകപൂര്‍വ്വം നോക്കി നിന്നു. അന്നത്തെ കേസ് പ്രസന്റേഷന്‍ നടത്താനുള്ള സബ്ജക്റ്റ് എന്നതില്‍ നിന്നു മാറി അവര്‍ എന്റെ ആരൊക്കെയോ ആയ പോലെ. വല്ലാത്ത ഒരടുപ്പം. "നിങ്ങള്‍ കഴിക്കൂ ഞാന്‍ പിന്നെ വരാം" എന്ന്‌ പറഞ്ഞു ഞാന്‍ അന്നത്തെ ജോലിക്ക് വേറൊരു രോഗിയെ തെരഞ്ഞെടുത്തു.

പിന്നീട് സമയം ഉണ്ടാക്കി ചെന്നു കണ്ടു അവരെ. കേസ് ഹിസ്ടറി എടുക്കാന്‍ അല്ല, വെറുതെ സംസാരിക്കാന്‍. കൂടുതല്‍ അറിയാന്‍. അവരെന്നോട് പറഞ്ഞു അവരുടെ കഥ. ഇടയ്ക്കു ചിരിച്ചും ഇടയ്ക്കു കണ്ണ് നിറഞ്ഞും വിട്ടുപോയ കാര്യങ്ങള്‍ പരസ്പരം ഓര്‍മ്മിപ്പിച്ചും കളിയാക്കിയും നാണിച്ചും...

അയല്‍ക്കാരാണ്‌ അവര്‍. കുട്ടിക്കാലത്ത് മുതലുള്ള അടുപ്പം പിരിയാന്‍ വയ്യാത്ത സ്നേഹമായി വളര്‍ന്നു. സ്വാഭാവികമായും ഇരു വീട്ടുകാരുടെയും എതിര്‍പ്പുകള്‍. ചെറുത്തുനില്‍പ്പ്‌. അടികലശലുകള്‍. എന്തുവന്നാലും ഒന്നിച്ചു ജീവിക്കും എന്ന തീരുമാനം എടുത്തു കഴിയുന്ന നാളുകളിലൊന്നില്‍ മനോജിനു നെഞ്ചുവേദനയും ശ്വാസം മുട്ടലും. പരിശോധനകളുടെ അവസാനം ഹൃദയ വാല്‍വിന് തകരാറാണ് ഓപറേഷന്‍ വേണം എന്ന്‌ ഡോക്ടര്‍ പറഞ്ഞു. ശ്രീചിത്രയില്‍ പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യ ശസ്ത്രക്രിയ നടത്തുന്ന പദ്ധതിയില്‍ രെജിസ്ടര്‍ ചെയ്തു. വര്‍ഷങ്ങളുടെ കാത്തിരിപ്പ്‌ വേണ്ടിവരും. രോഗികളുടെ അത്രയ്ക്ക് നീണ്ട ലിസ്റ്റ് ആണുള്ളത്. അന്ന് വരെ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കണം. ഇടയ്ക്കിടയ്ക്ക് അസുഖം കൂടുമ്പോള്‍ ഇതുപോലെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ആകും കുറച്ചു ദിവസം കിടക്കും. രണ്ടു മൂന്നു തവണത്തെ ആശുപത്രി വാസം കഴിഞ്ഞപ്പോള്‍ ആ കുട്ടി പറഞ്ഞു "ഇനി ആശുപത്രിയില്‍ കിടക്കുമ്പോള്‍ കൂടെ ഞാന്‍ ഇരിക്കാം" എന്ന്‌. അങ്ങനെ രണ്ടു മാസം മുന്‍പൊരു നാള്‍, തനിക്കു പതിനെട്ടു തികഞ്ഞ ഉടനെ, മനോജിന്റെ മെല്ലിച്ച വിരലുകളില്‍ തന്റെ കൈ കോര്‍ത്ത്‌, അവന്റെ ഇടറിയ ഹൃദയ താളത്തിന് തന്റെ മനക്കരുത്ത്‌ കൊണ്ടു ശ്രുതി ചേര്‍ത്ത്‌ അവള്‍ ഇറങ്ങിവന്നു. മനോജിനു സ്വന്തമായുള്ള ഇത്തിരി മണ്ണില്‍ ഒരു കൊച്ചു വീടുണ്ടാക്കി അവിടെ താമസം തുടങ്ങി. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു കോണില്‍ തങ്ങളുടെ കൊച്ചു സ്വര്‍ഗത്തില്‍ അവര്‍ കഴിയുന്നു. മനോജ്‌ കൂലിപ്പണി എടുത്തു കിട്ടുന്ന പണം കൊണ്ട്.

പക്വത ഇല്ലാത്ത കുട്ടികളുടെ എടുത്തുചാട്ടമായും അനുസരണക്കേടായും നമുക്ക് നിരീക്ഷിക്കാം എങ്കിലും , അവരുടെ മുന്നില്‍ നിന്നപ്പോള്‍ എനിക്ക് അങ്ങനൊന്നും തോന്നിയില്ല.. മനോജിന്റെ വാക്കുകള്‍ ഏതാണ്ട് ഇങ്ങനെ ആയിരുന്നു:

"അറിയില്ല എത്ര നാള്‍ കിട്ടും എന്ന്‌... ഓപറേഷന്‍ വരെ ജീവിക്കുമോ ആവോ... ഇവള്‍ എത്ര നാളായി കാത്തിരിക്കുന്നു... അവസാനം അതിനൊരു അര്‍ത്ഥമില്ലാതെ വന്നാലോ... അതുകൊണ്ടാണ്.. ഒരു മാസമെങ്കില്‍ ഒരു മാസം.. ഒരാഴ്ച എങ്കില്‍ അത്രയും... ഒരുമിച്ചു കഴിയാമല്ലോ..."

തന്റെ പ്രിയപ്പെട്ടവന്റെ സ്നേഹം തുളുമ്പുന്ന വാക്കുകള്‍ അവള്‍ ഇങ്ങനെ പൂരിപ്പിച്ചു: "ജീവിക്കുന്നെങ്കില്‍ ഒന്നിച്ച്‌.. അല്ലെങ്കിലും...... ഒന്നിച്ച്‌.. ഞങ്ങള്‍ തീരുമാനിച്ചതാണ്".. അപ്പോള്‍ അവളുടെ കണ്ണുകളില്‍ കണ്ട അസാധാരണ തിളക്കം, അവള്‍ അര്ധോക്തിയില്‍ നിര്‍ത്തിയത് എന്താണെന്ന് എന്നോട് പറയാതെ പറഞ്ഞു. ഒരു തണുത്ത കൊള്ളിയാന്‍ എന്റെ തലച്ചോറില്‍ വീശി. ഈശ്വരാ ഈ കൊച്ചു കുട്ടി എത്ര ഉറപ്പോടെ ജീവിതത്തെയും മരണത്തെയും പറ്റി സംസാരിക്കുന്നു. ഇതല്ലേ, ഇത് തന്നെയല്ലേ സ്നേഹം. സത്യമായ, ശാശ്വതമായ സ്നേഹം...

അത്ര നാള്‍ ഒരു സ്വപ്നജീവിയും പുസ്തകപ്പുഴുവും ആയിരുന്ന എന്റെ മനസ്സില്‍ യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയമോ അതുപോലെയുള്ള കാര്യങ്ങളോ ഒരിക്കലും കടന്നു വന്നിരുന്നില്ല. പ്രണയമെന്നത് എനിക്ക് ഫെയറി കഥകളിലും ക്ലാസ്സിക്‌ നോവലുകളിലും വായിച്ചറിഞ്ഞ അഭൌമമായ ഒരു അനുഭവം ആയിരുന്നു. ഫ്ലോരെന്റിനോ അരിസക്കും ഫെര്‍മിന ഡാസയ്ക്കും മാത്രം അറിയാവുന്ന, കാതെരിന്‍ എന്ഷായും ഹീത്ക്ളിഫും മാത്രം കടന്നു പോയിട്ടുള്ള എന്തോ ഒരു അജ്ഞാത അനുഭൂതി. ഈ ലോകത്തും, എനിക്ക് ചുറ്റുമുള്ള ഇവിടൊക്കെയും പ്രണയം ഉണ്ട്, പ്രണയിക്കുന്നവര്‍ ഉണ്ട് എന്ന്‌ എന്നെ മനസ്സിലാക്കിത്തന്നത് ഈയൊരു സംഭവം ആണ്. പ്രണയത്തെ കുറിച്ചുള്ള എന്റെ ആദ്യത്തെ അറിവും പ്രണയസങ്കല്പങ്ങളും ഉടലെടുത്തത് ഇവിടെ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഈ പ്രണയ ദിനത്തില്‍ ഞാന്‍ അവരെ ഓര്‍ക്കുന്നതും...

ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം നിന്നു നോക്കുമ്പോള്‍ എന്തൊക്കെയാണ് ഞാന്‍ കാണുന്നത്.. പ്രണയം ഏറ്റെടുത്തു ആഘോഷിക്കുന്ന ചാനലുകള്‍. പ്രണയദിന ഓഫറുകള്‍ തരുന്ന ഷോപ്പിംഗ്‌ മാളുകള്‍, മൊബൈല്‍ കമ്പനികള്‍. വജ്രം പതിച്ച ഹൃദയലോക്കറ്റുകള്‍ വില്‍ക്കുന്ന സ്വര്‍ണക്കടകള്‍. പ്രണയ സന്ദേശങ്ങള്‍ ഒഴുകുന്ന ഓര്‍കുട്ടും ഫേസ്ബുക്കും. പ്രണയികളുടെ സ്നേഹനിമിഷങ്ങള്‍ കടിച്ചു കുടയുന്ന നീലപ്പല്ലുകള്‍. പെണ്‍കുട്ടികളുടെ വിശദീകരിക്കാനാകാത്ത തിരോധാനങ്ങള്‍. ആത്മഹത്യകള്‍. ഇതൊക്കെ ചേര്‍ന്നതാണോ പ്രണയം... എനിക്കറിയില്ല.

അറിയേണ്ട. പ്രണയം ഒരു മരുപ്പച്ച ആയിരിക്കട്ടെ. വെയിലില്‍ അഭയം നല്‍കുന്ന ഒരു കുടയായിരിക്കട്ടെ . വേദനയില്‍ മുഖം ചേര്‍ത്ത്‌ ആശ്വസിക്കാനുള്ള ഒരു ചുമല്‍ ആയിരിക്കട്ടെ. കല്ലിലും മുള്ളിലും ഇടറാതെ പിടിച്ചു നടത്തുന്ന ഒരു കൈത്തലം ആയിരിക്കട്ടെ. കാതില്‍ മന്ത്രിക്കുന്ന ഒരു ചെല്ലപ്പേര് ആയിരിക്കട്ടെ..

എനിക്ക് പ്രണയമെന്നത് തണലേകുന്ന ഒരു മരമാണ്... അങ്ങ് അടിത്തട്ടോളം വേരുകള്‍ ആഴ്ത്തി നില്‍ക്കുന്ന, ആകാശം മുഴുവന്‍ ചില്ലകള്‍ വിരിച്ചു നില്‍ക്കുന്ന ഒരു വന്‍മരം.
അല്ലാതെ ഇന്ന് വിരിഞ്ഞു നാളെ ഇതള്‍ കൊഴിയുന്ന ഒരു പിടി കടും ചുവപ്പ് റോസാപ്പൂക്കള്‍ അല്ല.

39 comments:

  1. ഇന്ന് വിരിഞ്ഞു നാളെ കൊഴിയുന്ന കടും ചുവപ്പ്
    കലര്‍ന്ന അനുഭവം എന്ന് പറയാനാ എനിക്ക് ഇഷ്ടം..
    പ്രണയം അല്ല ജീവിതം പോലും.പ്രണയത്തിനു മാത്രം
    ആയി ഒരുദിവസം ഉണ്ടോ?അങ്ങനെ വേണോ?
    ഇതൊകെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയങ്ങള്‍ ആണ്.
    പ്രണിയിക്കുന്നതിനെ മുറുകെ പിടിക്കുക.. സ്നേഹം ആയാലും,
    സാഹിത്യം ആയാലും, ജീവിതം ആയാലും..പിന്നെ അവരെക്കുറിച്ച്
    തിരകിയിരുന്നോ?കഴിഞ്ഞില്ല അല്ലെ...അങ്ങനെ തന്നെ ജീവിതം..
    പലരും വന്നു പോകുന്ന വഴി...

    ReplyDelete
  2. അറിയേണ്ട. പ്രണയം ഒരു മരുപ്പച്ച ആയിരിക്കട്ടെ. അഭയം നല്‍കുന്ന ഒരു കുടയായിരിക്കട്ടെ . വേദനയില്‍ മുഖം ചേര്‍ത്ത്‌ ആശ്വസ്ക്കാനുള്ള ഒരു ചുമല്‍ ആയിരിക്കട്ടെ. കല്ലിലും മുള്ളിലും പിടിച്ചു നടത്തുന്ന ഒരു കൈ ആയിരിക്കട്ടെ. കാതില്‍ മന്ത്രിക്കുന്ന ഒരു ചെല്ലപ്പേര് ആയിരിക്കട്ടെ..
    എനിക്ക് പ്രണയമെന്നത് തണലേകുന്ന ഒരു മരമാണ്.
    ithra manoharamaya varikal dr kee vazhangu
    karayippikkunnu
    pranayathinte vakkukal .....

    ReplyDelete
  3. “പ്രണയം ഒരു മരുപ്പച്ച ആയിരിക്കട്ടെ. അഭയം നല്‍കുന്ന ഒരു കുടയായിരിക്കട്ടെ . വേദനയില്‍ മുഖം ചേര്‍ത്ത്‌ ആശ്വസ്ക്കാനുള്ള ഒരു ചുമല്‍ ആയിരിക്കട്ടെ. കല്ലിലും മുള്ളിലും പിടിച്ചു നടത്തുന്ന ഒരു കൈ ആയിരിക്കട്ടെ. കാതില്‍ മന്ത്രിക്കുന്ന ഒരു ചെല്ലപ്പേര് ആയിരിക്കട്ടെ..
    എനിക്ക് പ്രണയമെന്നത് തണലേകുന്ന ഒരു മരമാണ്... അങ്ങ് അടിത്തട്ടോളം വേരുകള്‍ ആഴ്ത്തി നില്‍ക്കുന്ന, ആകാശം മുഴുവന്‍ ചില്ലകള്‍ വിരിച്ചു നില്‍ക്കുന്ന ഒരു മരം.
    അല്ലാതെ ഇന്ന് വിരിഞ്ഞു നാളെ ഇതള്‍ കൊഴിയുന്ന ഒരു പിടി കടും ചുവപ്പ് റോസാപ്പൂക്കള്‍ അല്ല.”

    മനോഹരമായ കുറിപ്പ്.

    അഭിനന്ദനങ്ങൾ!

    മനോജും സഖിയും മനസ്സിൽ പതിഞ്ഞു.

    ReplyDelete
  4. പ്രണയമെന്നത് തണലേകുന്ന ഒരു മരമാണ്... അങ്ങ് അടിത്തട്ടോളം വേരുകള്‍ ആഴ്ത്തി നില്‍ക്കുന്ന, ആകാശം മുഴുവന്‍ ചില്ലകള്‍ വിരിച്ചു നില്‍ക്കുന്ന ഒരു മരം..

    പരസ്പരം പ്രണയിച്ചിട്ടും ആഴവും പരപ്പും മനസ്സിലാവാതെ മനസ്സിലാക്കാതെ വഴിപിരിയുന്നവര്‍ക്ക് ഇരിക്കട്ടെ ഈ കുറിപ്പ് :)

    നന്നായി എഴുതി, ജീവിതവും ചിന്തകളും ചേര്‍ത്ത്..
    ഇഷ്ടപ്പെട്ടു.

    ReplyDelete
  5. വളരെ മനോഹരമായ അവതരണം. പ്രണയം വില്പന ചരക്കാകുന്ന വര്‍ത്തമാന കാലത്ത്‌ അടിപൊളി യുടെ അപ്പുറത്ത്‌ ഒരു പ്രണയത്തെ പരിചയപ്പെട്ടു. സന്തോഷം ... പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ന്യൂസ്‌ലെറ്റര്‍ അയച്ചാല്‍ അറിയാന്‍ എളുപ്പമാണ്.

    ReplyDelete
  6. വളരെ നന്നായി എഴുതി. ഈ പോസ്റ്റിന്റെ ലിങ്ക് ആണ് ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന കുട്ടിക്ക് ഞാന്‍ കൊടുക്കാന്‍ പോകുന്ന പ്രണയദിന സമ്മാനം. വളരെ നന്ദി

    ReplyDelete
  7. പ്രണയിക്കാന്‍ ഒരു ദിനം ഇത് കേള്‍ക്കുമ്പോള്‍ എന്നും എനിക്ക് പുച്ഛമാണ് തോന്നുന്നത് ഇത് ഒരു പരിഹാസ്യമായ സംഗതി ആണ് അത് കൊണ്ട് ഞാന്‍ നേരില്ല ആര്‍ക്കും ആശംഷകള്‍ ഹ്ര്‍ദയാകാരി ആയ ഒരു കഥ ഒട്ടും മുഷിപ്പില്ലാതെ തന്നെ വായിച്ചു അഭിനദനം ജീര്‍ണ വിശ്വാസങ്ങള്‍ക്കും അനാ ചാരങ്ങള്‍ക്കും എതിരെ ചലിക്കട്ടെ തൂലികകള്‍

    ReplyDelete
  8. parasittamol gulika venda.. TEA vangithannal njan parayam

    ReplyDelete
  9. എന്തും വില്പനച്ചരക്കാകുന്ന ഈ കാലത്ത് വേറിട് നില്കുന എന്‍ട്രി ....കൊള്ളാം ആശംസകള്‍ !

    ReplyDelete
  10. ഒന്നും പറയാന്‍ മനസ്സ് വരുന്നില്ല ....
    നല്ല അവതരണം ....

    ഭാവുകങ്ങള്‍

    ഓഫ്‌ : true love is the union of real minds എന്ന് എവിടെയോ വായിച്ചത് ഓര്‍മിപ്പിച്ചു ഈ കുറിപ്പ്

    expecting the paracetamol at the earliest :)

    ReplyDelete
  11. ഇത്തവണത്തെ പ്രണയദിനത്തില്‍ ഇതു പോലെയുള്ള വ്യത്യസ്തമായ പ്രണയജോഡിയെ ഓര്‍മ്മിച്ചതും പരിചയപ്പെടുത്തിയതും നന്നായി.

    അവ‌രിരുവരും എവിടെയെങ്കിലും സുഖമായി ജീവിച്ചിരിപ്പുണ്ടാകുമെന്ന് നമുക്ക് ആശിയ്ക്കാം അല്ലേ?

    ReplyDelete
  12. പ്രണയം തണലേകുന്ന ഒരു മരമാണ്. ഹൃദ്യമായി നിര്‍വചിച്ചു. നന്നായി.

    ReplyDelete
  13. "അറിയില്ല എത്ര നാള്‍ കിട്ടും എന്ന്‌... ഓപറേഷന്‍ വരെ ജീവിക്കുമോ ആവോ... ഇവള്‍ എത്ര നാളായി കാത്തിരിക്കുന്നു... അവസാനം അതിനൊരു അര്‍ത്ഥമില്ലാതെ വന്നാലോ... അതുകൊണ്ടാണ്.. ഒരു മാസമെങ്കില്‍ ഒരു മാസം.. ഒരാഴ്ച എങ്കില്‍ അത്രയും... ഒരുമിച്ചു കഴിയാമല്ലോ..."

    പ്രണയ ദിനത്തിന്റെ പേരില്‍ മത്സരിക്കുന്നവര്‍ ഇതൂ വായിക്കട്ടെ..ഇത് പ്രണയമാണോ..യഥാര്‍ത്ഥ പ്രണയ ജീവിതം..

    വളരെ നന്നായി എഴുതി. ഒടുക്കം വരെ ഒറ്റയടിക്ക് വായിച്ചു. പക്ഷെ നിങ്ങളുടെ നല്ല മനസ്സില്‍ അന്ന് പടര്‍ന്നു കയറിയ നൊമ്പരം ഞങ്ങളുടെ മനസ്സില്‍ നിന്നും മായുന്നില്ല.

    ആശംസകള്‍..

    ReplyDelete
  14. മനോഹരമായ കുറിപ്പ്.. കൂടുതല്‍ എഴുതുന്നില്ല..എല്ലാ പോസ്റ്റുകളും വായിച്ചു.എഡിറ്റ്‌ ചെയ്യാതെ ഹൃദയത്തില്‍ നിന്ന് ഒഴുകി വരുന്ന വാക്കുകള്‍..

    ReplyDelete
  15. നല്ല കുറിപ്പ്. ചാരുതയാര്‍ന്ന വാക്കുകള്‍ . ഒരു നല്ല [valuable] പ്രണയത്തെ പരിചയപ്പെടുത്തി.
    നന്ദി.

    ReplyDelete
  16. ചരിച്ച് കട്ടി കൂട്ടി എഴുതിയത് വയിക്കാന്‍ പ്രയാസം ഉണ്ടക്കിയതിനാല്‍ വായിച്ചില്ലാ

    ReplyDelete
  17. വായിച്ചു.

    തീവ്ര /നിഷ്കളങ്ക സ്നേഹത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍
    അവരെ ദൈവം അനുഗ്രഹിക്കട്ടെ..!

    നന്നായിപറഞ്ഞിരിക്കുന്നു.
    >>എനിക്ക് പ്രണയമെന്നത് തണലേകുന്ന ഒരു മരമാണ്... അങ്ങ് അടിത്തട്ടോളം വേരുകള്‍ ആഴ്ത്തി നില്‍ക്കുന്ന, ആകാശം മുഴുവന്‍ ചില്ലകള്‍ വിരിച്ചു നില്‍ക്കുന്ന ഒരു വന്‍മരം.<<
    അതെ.

    ReplyDelete
  18. ഇന്ന് ഏറ്റവും കൂടുതല്‍ കച്ചവട സാധ്യത ഉള്ളത് പ്രണയത്തിന് ആണ്.
    എന്നാല്‍ പ്രണയത്തിന്റെ നേര്‍വഴിയില്‍ സഞ്ചരിച്ച പ്രതീതി ഉണര്‍ത്തി ഈ എഴുത്ത്!!
    ആശംസകള്‍

    ReplyDelete
  19. സത്യമാണെന്നു തോന്നുന്നു സംഭവം.ചെറിയ കൃത്രിമത്വം ഫീൽ ചെയ്‌തു.

    നന്ദി
    :-)

    ReplyDelete
  20. വിന്‍സെന്റ്‌ ,
    പിന്നെ അവരെ കുറിച്ച ഞാന്‍ ഒന്നും അറിഞ്ഞില്ല. അല്‍പ ദിവസം കഴിഞ്ഞു അസുഖം കുറഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് ആയി പോയി എന്നാണ്‌ ഓര്‍മ്മ. സുഖമായിരിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.
    :)

    പ്രജേഷ്,
    നന്ദി...
    :)

    ജയന്‍,
    സന്തോഷം.. നന്ദി..
    :)

    സുരഭി..
    പിരിയല്‍ രണ്ടു തരത്തിലാകാം... പരസ്പരം മനസ്സിലാകാതെയും, പരസ്പരം നന്നായി മനസ്സിലാക്കി കഴിഞ്ഞാലും ഒരു പക്ഷെ...
    :)

    മൈ വേള്‍ഡ് ,
    നന്ദി...
    :)

    ഹഫീസ്,
    നന്ദി.
    ന്യൂസ്‌ ലെറ്റര്‍ അയക്കുന്നത് എങ്ങനെ എന്നറിയില്ല...
    ഞാന്‍ അതൊന്നു പഠിക്കട്ടെ ട്ടോ...
    :)

    അയ്യോ പാവം,
    :)... :)

    സനൂജ്,
    നന്ദി...
    :)

    സമീര്‍ തിക്കൊടി,
    പരസിടമോള്‍ അയക്കാം, ട്ടോ അഡ്രസ്‌ തന്നാട്ടെ
    :)

    ശ്രീ,
    അതേ, ഞാനും അത് തന്നെ പ്രാര്‍ത്ഥിക്കുന്നു...
    :)

    അജിത്‌,
    നന്ദി..
    :)

    ഇളയോടെന്‍,
    ഞാന്‍ നൊമ്പരപ്പെടുതിയോ?
    സോറി...
    :(

    ശ്രീദേവി,
    സ്വാഗതം, ഒത്തിരി സന്തോഷം..
    നന്ദി..
    :)

    ദിവാരേട്ടാ,
    സന്തോഷമുണ്ട്...
    :)

    ഹാഷിം,
    ഹോ... അവസാനം ഇങ്ങു വന്നല്ലോ...
    സമാധാനായി....
    :)

    ഇസ്മായില്‍,
    നന്ദി..
    :)

    ഉപാസന,
    യാതാര്‍ത്ഥ്യം ഭാവനയെക്കാള്‍ അവിശ്വസനീയം ആയിരിക്കും പലപ്പോഴും..
    കൃത്രിമമായി ഞാന്‍ ഒന്നും എഴുതിയിട്ടില്ല.
    ഇതിനേക്കാള്‍ വിചിത്രമായ, അവിശ്വസനീയമായ പലതും കണ്ടിട്ടുണ്ട്, മെഡിക്കല്‍ കോളേജില്‍...
    ഓര്‍മ്മ വരുന്നതൊക്കെ പങ്കുവെക്കാം...
    :)

    ReplyDelete
  21. വിപിന്‍ ..
    വേറിട്ടൊരു മറുപടി എഴുതണം എന്ന്‌ തോന്നി..
    ഒരുപാട്, ഒരുപാടു സന്തോഷം.
    എന്റെ അക്ഷരങ്ങള്‍ക്ക് ഇത്രയും വില ഒരാള്‍ നല്‍കിയല്ലോ.
    എന്റെ ഹൃദയത്തില്‍ തൊട്ട, ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും മനസ്സില്‍ മായാതെ നില്‍ക്കുന്ന ശുദ്ധസ്നേഹത്തിന്റെ നേര്‍ക്കാഴ്ച്ചയ്ക്ക് കിട്ടിയ ഈ പരിഗനന്യ്ക് ഒരുപാട് നന്ദി...

    :)

    ReplyDelete
  22. 'നമ്മള്‍' എന്നാ ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ ഹഫീസ്‌ ഇട്ട ലിങ്കില്‍ കൂടിയാണ് ഇവിടെ എത്തിയത് ...

    വളരെ നന്നായി എഴുതി .....പാവങ്ങള്‍ അവരെ ദൈവം രക്ഷിക്കട്ടെ ..അവരുടെ സ്നേഹം അത്ര പെട്ടോന്നുന്നും ദൈവത്തിനു കണ്ടില്ലാ എന്ന് നടിക്കാന്‍ ആവില്ല ....!

    ഇനിയും വരാംട്ടോ .....

    ReplyDelete
  23. ഞാനും ഹഫീസ്‌ ഇട്ട ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്. എന്തായാലും വന്നത് വെറുതെ ആയില്ല..

    അനശ്വര പ്രണയത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച സ്നേഹത്തിന്റെ രക്തസാക്ഷി ആയിരുന്നു വാലെന്റൈന്‍.. എന്നാല്‍ ഇന്ന് പ്രണയവും, പ്രണയ ദിനവും എല്ലാം ഇന്ന് വെറും 'കച്ചവട ചരക്ക്‌' മാത്രം ആണ്. അവിടെയാണ് പ്രേമം വെറും കാമം ആകുന്നത്, love എന്നത് വെറും lust ആയി രൂപം മാറുന്നത്. പ്രണയം ഒരു ആല്‍മരം ആകട്ടെ.. പക്ഷെ ഇന്നത്തെ മിക്ക പ്രണയങ്ങളും വെറും ഒരു റോസാപ്പൂവ് മാത്രം ആണ്..

    മോനോഹരമായ ഈ പോസ്റ്റിനു എല്ലാ ആശംസകളും...

    ReplyDelete
  24. ശരിക്കുള്ള സ്നേഹം അതാണ്. മനോഹരമായി എഴുതിയിരുക്കുന്നു.
    ആശംസകള്‍

    ReplyDelete
  25. ഫേസ് ബുക്കില്‍ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഹഫീസിന്റെ ലിങ്ക് വഴി യാണ് എത്തിയത്.
    നല്ലൊരു അനുഭവക്കുറിപ്പ് വായിക്കാന്‍ കഴിഞ്ഞു . എല്ലാ വിധ ആശംസകളും
    ഹഫീസിനും നന്ദി.

    ReplyDelete
  26. നന്നായിരിക്കുന്നു. താങ്കള്‍ വളരെ മനോഹരമായി എഴുതുന്നു. പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ ദയവായി അറിയിക്കുമല്ലോ. എന്ന് ഒരു ആരാധകന്‍

    ReplyDelete
  27. നന്നായിരിക്കുന്നു...........തുടരുക....
    ആശംസകള്‍.........

    ReplyDelete
  28. ഹൃദ്യമായ കുറിപ്പ്..
    ആശംസകള്‍.

    ReplyDelete
  29. ഒരു നല്ല കഥ വായിച്ചതു പോലെ തോന്നുന്നു... ഏതൊക്കെ താന്‍ തന്റെ ജീവിതത്തില്‍ കണ്ട കാര്യങ്ങളാണോ സത്യം പറയൂ.... തന്റെ ഭാവനയില്‍ വിരിഞ്ഞ ഒരു കഥപോലെ തോന്നുകയാ....

    ReplyDelete
  30. ഒരു നല്ല പ്രണയിനിക്ക് മാത്രമേ കാര്യങ്ങൾ കഥപോലെ ഇങ്ങനെ എഴുതാൻ കഴിയൂ കേട്ടൊ മിനി

    ReplyDelete
  31. നന്നായിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  32. പ്രണയം ഒരു നേരമ്പോക്കായും , അഭിനിവേശം അല്ലെങ്കില്‍ ആവേശം തീര്‍ക്കാനുള്ള ആസ്വാദനമായും മാറ്റി എടുത്ത സുഹൃത്തുക്കള്‍ക്കായി ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്തേക്കാം !!!! നന്നായിട്ടുണ്ട് സുഹൃത്തെ !!!!

    ReplyDelete
  33. ഓരോ വാക്കുകളും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന എഴുത്ത്....മനോജ് മനസ്സില്ലെവിടെയോ പേരൽ വീഴ്ത്തി...അവന്റെ പ്രണയിനിയും..പ്രണയം പ്രകടനമല്ല തണലേകുന്ന മരം തന്നെയാവണം..

    ReplyDelete
  34. Pranayam!! Ella vikaarangaleyum uddeepippikkunna Uthunga vikaaram..Pranayam..Manushyanu Agniyodu pranayam thonniyappol avan velichathe srishttikkan padichu..Bhoomiye pranayichappol, athine adakki vaazhan padichu...panatheyum, adhikaaratheyum pranayikkan padichappol avan lokathinte santhi nashippichu kondu yudhangal cheyyan padichu.."Snehathe karuthi nooravarthi chathiduvin" ennu kumaranaasan paadiyappol,annathe pranayathinte theekshanatha nammal manassilaakkendiyirikkunnu..pakshe innu lokathile ettavum maarakamaaya vilppana charakkaanu pranayam..kapada pranayathiloode lokathinte santhi nashippikkan oru koottam Heenamanushyar munnittirangiyappol "Love Jihad" enna vargam vare undayi...enkilum naamennum manassil kondu nadakkunna aa divya anubhavathine nallayoru kaazhcha bhavathi ee kadhayiloode kaanichu tharunnundu...Pranayam oru vanmaramaanu ennu nirvachichathiloode, thaangal athine uyarnna thattilekkanu kondu poyathu...Ithu pole kaavyakalpithamallatha manoharavaachyangal niranja vasthunishtamayaa manoharakavyangal thaangalil ninnum pratheekshikkunnu...Aashamsakal..... :-)

    ReplyDelete
  35. Why nothing new for more than a year doctor?

    ReplyDelete
  36. നന്നായി എഴുതിയിട്ടുണ്ട്‌.. ആശംസകള്‍..

    ReplyDelete

സത്യസന്ധമായി അഭിപ്രായം പറഞ്ഞാല്‍ ഒരു പാരസെറ്റമോള്‍ ഗുളിക ഫ്രീ....